Ads 468x60px

Thursday, January 12, 2012

Bhagavad Gita-Malayalageetha

Bhagavad Gita-Malayalageetha
Listen & Download Malayalageetha with Moola slokam.

Thursday, January 5, 2012

Bhagavad gita-Malayalageetha : മലയാള ഗീത – അദ്ധ്യായം- 10

Bhagavad gita-Malayalageetha : മലയാള ഗീത – അദ്ധ്യായം- 10 (വൈക്കം ഉണ്ണി)

ഇവിടെ കേള്‍ക്കുക.




ഇവിടെനിന്നും ഓടിയോ ഡൌണ്‍ലോഡ്‌ ചെയ്യുക.


മലയാളഗീത-അദ്ധ്യായം പത്ത്.
(മൂലശ്ലോകം സഹിതം)
വിഭൂതിയോഗം

ശ്രീഭഗവാനുവാച
ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ
യത്തേഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ ൧

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു;
കേള്‍ക്കവീണ്ടും മഹാബാഹു ഞാന്‍ നിന്‍ ഹിതം 
കംക്ഷിച്ചു ചൊല്ലമുത്കൃഷ്ടമാം വാക്കുകള്‍-
ളെത്രയും പരമമാകുന്നൊരീ ജ്ഞാനങ്ങ-
ളാകെ ഗ്രഹിക്കെന്റെ പാര്‍ത്ഥനാമര്‍ജ്ജുന! ൦൧

ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹർഷയഃ
അഹമാദിർഹി ദേവാനാം മഹർഷീണാം ച സർവശഃ ൨

അറിയുന്നതില്ലെന്‍ വിഭൂതിയുല്പത്തികള്‍ ;
ദേവകള്‍ക്കും; പിന്നെ ഋഷികള്‍ക്കുമൊന്നുമെ!
അറിവില്ലവര്‍ക്കുഞാനായവര്‍ക്കാകെയു-
മാദിയായീടുന്നതെന്നുള്ള സത്യവും. ൦൨

യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസമ്മൂഢഃ സ മർത്യേഷു സർവപാപൈഃ പ്രമുച്യതേ ൩

ആരിന്നിതെന്നെ ‘യജന’നനാദിയാം
ലോകമഹേശ്വരനെന്നറിഞ്ഞീടുന്നി-
തായതാം മാനുഷര്‍ വ്യാമോഹമുക്തരായ്‌
സര്‍വ്വ പാപങ്ങളറ്റീടുന്നറിയുക. ൦൩.

ബുദ്ധിർജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോഭാവോ ഭയം ചാഭയമേവ ച ൪

ബുദ്ധി; ജ്ഞാനം പിന്നെ സംശയം; ക്ഷമയുമീ-
സത്യവും പിന്നെ നിന്നിന്ദ്രിയ; ചിത്തങ്ങള്‍;
തന്റെ സംയമനവും; സുഖ-ദുഃഖമാകയും;
ജനനമരണങ്ങള്‍; ഭയം പിന്നെ നിര്‍ഭയം; ൦൪.

അഹിംസാ സമതാ തുഷ്ടിസ്തപോ ദാനം യശോയശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ ൫

ഹിംസയില്ലായ്മയു-മൊന്നെന്ന ബോധവും;
തൃപ്തിയും; ദാന-മപകീര്‍ത്തിയും കീര്‍ത്തിയും 
പിന്നെത്തപസ്സുമെന്നുള്ളതായീടുന്ന 
ജീവിതന്‍ ഭാവഭേദങ്ങളെന്‍ സൃഷ്ടിയും. ൦൫.

മഹർഷയഃ സപ്ത പൂർവേ ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാ യേഷാം ലോക ഇമാഃ പ്രജാഃ ൬

സപ്തര്‍ഷികള്‍ പിന്നവര്‍ക്കുമുന്പുള്ളതാം
നാലുമഹര്‍ഷിമാര്‍ പിന്നെ മനുക്കളു-
മെന്റെതായീടും മനസ്സില്‍ നിന്നുണ്ടായ-
താണവര്‍ മര്‍ത്ത്യന്റെ പൂര്‍വ പിതാമഹര്‍. ൦൬.

ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ
സോവികൽപേന യോഗേന യുജ്യതേ നാത്ര സംശയഃ ൭

എന്റെയീ യോഗ വിഭൂതിതന്‍ ശക്തിയെ 
വേണ്ടപോലുള്‍ക്കൊണ്ടിടുന്നതാം മാനുഷര്‍
സംശുദ്ധമാകുന്ന ഭക്തിയുത സേവയില്‍ 
വ്യാപരിച്ചീടുന്നസംശയമര്‍ജ്ജുന! ൦൭.

അഹം സർവസ്യ പ്രഭവോ മത്തഃ സർവം പ്രവർതതേ
ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ ൮

സര്‍വ്വ ജഗത്തിനുമുല്പത്തി ഞാനെന്നു-
മെന്നില്‍നിന്നുണ്ടായിടുന്നതീ സര്‍വ്വമെ-
ന്നുള്ളതറിഞ്ഞിടും ബുദ്ധിമത്തായുള്ള 
മാനുഷര്‍ ശ്രദ്ധയോടെന്നെ ഭജിച്ചിടും. ൦൮.

മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച ൯

നിന്‍ മനസ്സെന്നിലേക്കാക്കി നിന്‍ പ്രാണനി-
ന്നെന്നില്‍ സമര്‍പ്പിച്ചിതെന്റെ സത്യത്തിലുദ്‌-
ബോധാനായന്ന്യോന്ന്യമെന്റെ സങ്കീര്‍ത്തന-
മാലപിച്ചാനന്ദ സംതൃപ്തി നേടുക. ൦൯.

തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകം
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ ൧൦

സര്‍വ്വത്രമാത്ര സംപ്രീതിയോടെന്നെ-
ഭജിച്ചു പൂജിക്കുന്ന മര്‍ത്ത്യന്നു നല്‍കുന്ന-
തുണ്ടുഞാനെന്നിലേക്കെത്തുവാനുള്ളതാം
മാര്‍ഗ്ഗമായീടുന്ന ബുദ്ധിയോഗത്തിനെ. ൧൦.

തേഷാമേവാനുകമ്പാർഥമഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ ൧൧

ആയുള്ള മര്‍‍ത്യരിലനുകമ്പയോടിന്നവര്‍-
ക്കുള്ളിലുള്ളാത്മഭാവത്തിലു‍ള്ളെന്റെയീ
പ്രജ്വലിക്കുന്നതാം ജ്ഞാനദീപത്തിനാ-
ലജ്ഞാനമാകും തമസ്സിനെ വെന്നിടും. ൧൧.

അർജുന ഉവാച
പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാൻ
പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും ൧൨

ആഹുസ്ത്വാമൃഷയഃ സർവേ ദേവർഷിർനാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ ൧൩

അര്‍ജുനന്‍ പറഞ്ഞു:
പരമ പവിത്രമീ പരമമാം ധാമം;
പരബ്രഹ്മമാകുന്നതും ഭവാനല്ലയോ?
പൂരുഷ-നാദിദേവന്‍; ഭവാനജനനും;
സര്‍വ്വോത്തമന്‍ തന്നെയങ്ങന്നു ചൊല്ലുന്നി- ൧൨.

ദേവര്‍ഷി നാരദന്‍; ദേവലന്‍ പിന്നെയീ 
വ്യാസനസിതന്‍ തുടര്‍ന്നുള്ളതാം ഋഷികളുദ്-
ഘോഷിച്ച വാക്യങ്ങളാകെയും കേള്‍ക്കുമാ-
റാകുന്നതുണ്ടുനിന്‍ വാക്കിലും കേശവാ. ൧൩.

സർവമേതദൃതം മന്യേ യന്മാം വദസി കേശവ
ന ഹി തേ ഭഗവന്വ്യക്തിം വിദുർദേവാ ന ദാനവാഃ ൧൪

അല്ലയോ കേശവാ നീ ചൊന്നതാകയും
സത്യമെന്നുള്‍ക്കൊണ്ടിടുന്നതുണ്ടിന്നു ഞാന്‍.
ആയതാം സത്യത്തെയുള്‍ക്കൊണ്ടിടുന്നതി-
ല്ലീദേവ; ദാനവരൊന്നുമേ മാധവാ. ൧൪.

സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവേന ഭൂതേശ ദേവദേവ ജഗത്പതേ ൧൫

സര്‍വ്വ ഭൂതങ്ങള്‍ക്കുമുല്പത്തി പിന്നെയീ-
ദേവര്‍ക്കു ദേവനായീടും ജഗല്‍പതേ-
യങ്ങുതന്നന്തരാത്മാവിനാലങ്ങയെ-
യറിയുന്നതങ്ങയ്ക്കു കേവലം കേശവാ. ൧൫.

വക്തുമർഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ
യാഭിർവിഭൂതിഭിർലോകാനിമാംസ്ത്വം വ്യാപ്യ തിഷ്ഠസി ൧൬

ഭൂലോകമാകയും വ്യാപിച്ചിടുന്നൊരീ
ഭഗവാന്റെനേകമായീടും വിഭൂതികള്‍;
ആയതാം ദിവ്യമാമാത്മവിഭൂതിക-
ളാകയും ചൊല്ലിത്തരേണമേ മാധവാ. ൧൬.

കഥം വിദ്യാമഹം യോഗിംസ്ത്വാം സദാ പരിചിന്തയൻ
കേഷു കേഷു ച ഭാവേഷു ചിന്ത്യോസി ഭഗവന്മയാ ൧൭

അല്ലയോ യോഗേശയെപ്രകാരത്തിലാ-
ണെപ്പോഴുമങ്ങയെ ഞാനറിഞ്ഞീടുക?
ഹേ; പുരുഷോത്തമാ-യേതുഭാവത്തിലി-
ന്നേതുരൂപത്തിലാണോര്‍ക്കേണ്ടതങ്ങയെ? ൧൭.

വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാർദന
ഭൂയഃ കഥയ തൃപ്തിർഹി ശൃണ്വതോ നാസ്തി മേമൃതം ൧൮

അങ്ങുതന്‍ യോഗ-വിഭൂതികളാകയും
വിസ്തരിച്ചെന്നോടു ചൊല്ലൂ ജനാര്‍ദ്ദനാ.
ഭഗവാന്റെയമൃതമായീടുന്ന വചനങ്ങ-
ളെത്രകേട്ടാലുമേ തൃപ്തിയുണ്ടായിടാ! ൧൮.

ശ്രീഭഗവാനുവച
ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ ൧൯

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ഹേ; കുരുശ്രേഷ്ഠനാമര്‍ജുനാ ദിവ്യങ്ങ-
ളാകുമെന്നാത്മവിഭൂതിയില്‍ മുഖ്യമാ-
യീടുന്നതൊക്കെ ഞാന്‍ ചൊല്ലിത്തരാമതോ-
വിസ്തരിച്ചാലിന്നനന്തമാകുന്നതും. ൧൯.

അഹമാത്മാ ഗുഡാകേശ സർവഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച ൨൦

അജ്ഞാനമായിടും നിദ്രാതമസ്സിനെ
നിഗ്രഹിച്ചീടുന്നൊരജ്ജുനാ; സര്‍വ്വഭൂ- 
തത്തിന്റെയുള്ളിലുള്ളാത്മാവതും പിന്നെ-
യായതിന്റാദിമദ്ധ്യാന്തവും ഞാനെടൊ! ൨൦.

ആദിത്യാനാമഹം വിഷ്ണുർജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശീ ൨൧

ആദിത്യരില്‍ മുഖ്യനാകുന്ന വിഷ്ണു ഞാന്‍;
ജ്യോതിര്‍ ഗണത്തിലെ സൂര്യ ജ്യോതിസ്സു ഞാന്‍.
മരുത്തുക്കളില്‍ ഞാന്‍ മരീചിയായീടുന്നു;
നക്ഷത്രജാലങ്ങളില്‍ ചന്ദ്രനാനുഞാന്‍. ൨൧.

വേദാനാം സാമവേദോസ്മി ദേവാനാമസ്മി വാസവഃ
ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ ൨൨

വേദങ്ങളില്‍ നല്ല സാമമാകുന്നു ഞാന്‍:
ദേവരില്‍ രാജനാം ഇന്ദ്രനും ഞാനെടൊ.
മനസ്സായിടുന്നു ഞാനിനിന്ദ്രിയം തങ്ങളില്‍;
ഭൂതങ്ങളില്‍ നല്ല ചൈതന്ന്യമാണെടൊ. ൨൨.

രുദ്രാണാം ശങ്കരശ്ചാസ്മി വിത്തേശോ യക്ഷരക്ഷസാം
വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം ൨൩

പതിനൊന്നു രുദ്രരില്‍ ശങ്കരന്‍ ഞാ-
നെക്ഷ-രക്ഷോവര്‍ഗ്ഗ രാജന്‍ കുബേരനും.
അഷ്ടവസുക്കളിലഗ്നിയാകുന്നു ഞാ-
നായിടുന്നൂ മഹാമേരു ശൈലങ്ങളില്‍. ൨൩.

പുരോധസാം ച മുഖ്യം മാം വിദ്ധി പാർഥ ബൃഹസ്പതിം
സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ ൨൪

അറികനീ ഞാനായിടുന്നൂ പുരോഹിത-
ശ്രേഷ്ഠരില്‍ മുഖ്യനായീടും ബൃരഹസ്പതി.
സേനാനി വീരരില്‍ കാര്‍ത്തികേയന്നും; സ-
രസ്സിലീ സാഗരം തന്നെയും ഞാനെടൊ. ൨൪.

മഹർഷീണാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോസ്മി സ്ഥാവരാണാം ഹിമാലയഃ ൨൫

മഹര്‍ഷി മുഖ്യന്‍ ഭൃഗുവാകുന്നതുണ്ടു ഞാ-
നായിടു’ന്നോം'കാരമാകുമേകാക്ഷരം!
യജ്ഞത്തിലുത്തമം ജപയജ്ഞമാണുഞാന്‍;
പര്‍വ്വതസാനുവില്‍ ഹൈമവാന്‍ ഞാനെടൊ. ൨൫.

അശ്വത്ഥഃ സർവവൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ ൨൬

വൃക്ഷത്തിലെത്രയും നല്ലൊരരയാലതും-
ദേവര്‍ഷി നാരദന്‍തന്നെയും ഞാനെടൊ.
ഗന്ധര്‍വ്വരില്‍ ചിത്രരഥനായിടുന്നു ഞാന്‍;
സിദ്ധരില്‍ സിദ്ധനാം കപിലനും ഞാനെടൊ. ൨൬

ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം ൨൭

അശ്വങ്ങളില്‍; നല്ലൊരമൃതത്തിനൊപ്പമു-
ണ്ടായതാ’മുചൈശ്രവസ്സും’ ഗജേന്ദ്രരില്‍
ഐരാവതം പിന്നെ മാനുഷര്‍ തന്നുടെ-
രാജനായ്‌ മേവിനില്‍ക്കുന്നതും ഞാനെടൊ. ൨൭.

ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക്
പ്രജനശ്ചാസ്മി കന്ദർപഃ സർപാണാമസ്മി വാസുകിഃ ൨൮

ആയുധത്തില്‍ നല്ല വജ്രായുദ്ധം പിന്നെ
ധേനുക്കളില്‍ കാമധേനുവാകുന്നു ഞാന്‍.
പ്രജതന്റെയുല്പത്തി ഹേതുവാം കന്ദര്‍പ്പ-
നാകുന്നു ഞാന്‍ സര്‍പ്പ രാജനാം വാസുകി. ൨൮.

അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം ൨൯

നാഗങ്ങളില്‍ നല്ലനന്തനാകുന്നു ഞാന്‍
ജലദേവമുഖ്യനാം വരുണനും ഞാനെടൊ.
പിതൃക്കളിലാര്യമാവാകുന്നതുണ്ടുഞാന്‍
ശിക്ഷകന്മാരിലെ മൃത്യുവും ഞാനെടൊ. ൨൯.

പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം
മൃഗാണാം ച മൃഗേന്ദ്രോഹം വൈനതേയശ്ച പക്ഷിണാം ൩൦

ഭക്തരിലുത്തമന്‍ പ്രഹ്ലാദാനാണുഞാന്‍;
കീഴ്പ്പെടുത്തുന്നതില്‍ കാലവും ഞാനെടൊ.
മൃഗരാജനായിടും സിംഹമാകുന്നു ഞാന്‍;
പക്ഷിവര്‍ഗ്ഗത്തിന്റെയിന്ദ്രനാം ഗരുഡനും. ൩൦.

പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം
ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ ൩൧

വൃത്തിയായ്‌ ശുദ്ധീകരിക്കുന്ന കാറ്റുഞാ-
നായുധധാരിയില്‍ മുമ്പനാം രാമനും.
മത്സ്യത്തില്‍ വമ്പനാം സ്രാവായിടുന്നു ഞാന്‍;
നദികളില്‍ ഗംഗയാകുന്നതും ഞാനെടൊ. ൩൧.

സർഗാണാമാദിരന്തശ്ച മധ്യം ചൈവാഹമർജുന
അധ്യാത്മവിദ്യാ വിദ്യാനാം വാദഃ പ്രവദതാമഹം ൩൨

സൃഷ്ടികള്‍ തന്നാദിമദ്ധ്യാന്തമാണുഞാന്‍;
വിദ്യയില്‍ നല്ലതാ’മദ്ധ്യാത്മ’ വിദ്യയും.
ആകുന്നതുണ്ടുഞാന്‍ വാദികള്‍ തന്നുടെ
വാദമായീടുന്നതുണ്ടു ഹേ-യര്‍ജ്ജുന. ൩൨.

അക്ഷരാണാമകാരോസ്മി ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലോ ധാതാഹം വിശ്വതോമുഖഃ ൩൩

അക്ഷരത്തിന്റാ’ദ്യകാ'രമാകുന്നു ഞാ-
നായിടുന്നൂ ദ്വന്ദ്വമാകും സമാസവും. 
അനന്തമാകുന്നൊരീ കാലവും ഞാന്‍തന്നെ-
യാണുഞാന്‍ ‘ബ്രഹ്മാവു’ സൃഷ്ടികര്‍ത്താക്കളില്‍. ൩൩.

മൃത്യുഃ സർവഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം
കീർതിഃ ശ്രീർവാക്ച നാരീണാം സ്മൃതിർമേധാ ധൃതിഃ ക്ഷമാ ൩൪

സര്‍വ്വ സംഹാരനാം മൃത്യുവും പിന്നെയു-
ണ്ടാകുന്നത്തിന്റെ’യുല്പത്തി’യാകുന്നു ഞാന്‍.
നാരിതന്‍ കീര്‍ത്തി-ഐശ്വര്യവും; ഭാഷണം;
ബുദ്ധി; ധൈര്യം; ക്ഷമ-യോര്‍മ്മയും ഞാനെടൊ. ൩൪.

ബൃഹത്സാമ തഥാ സാംനാം ഗായത്രീ ഛന്ദസാമഹം
മാസാനാം മാർഗശീർഷോഹമൃതൂനാം കുസുമാകരഃ ൩൫

സാമവേദത്തില്‍ ‘ബൃഹത്സാമ’വും പിന്നെ
ഛന്ദസ്സില്‍ നല്ല ‘ഗായത്രി’യാകുന്നു ഞാന്‍.
മാസങ്ങളില്‍ നല്ല വൃഛികം തന്നെ ഞാ-
നാകുന്നതുണ്ടീ വസന്തം ഋതുക്കളില്‍. ൩൫.

ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം
ജയോസ്മി വ്യവസായോസ്മി സത്ത്വം സത്ത്വവതാമഹം ൩൬

വഞ്ചകന്‍തന്റെ ‘ചൂതാട്ട'മാകുന്നു ഞാന്;
തേജസ്വി തന്റെ തേജസ്സതും ഞാനെടൊ. 
വിജയികള്‍ തന്റെയീയുദ്യമം ഞാനാണു-
സത്ത്വവാന്മാരുടെ സത്ത്വവും ഞാനെടൊ. ൩൬.

വൃഷ്ണീനാം വാസുദേവോസ്മി പാണ്ഡവാനാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ ൩൭

വൃഷ്ണികളില്‍ വാസുദേവനാകുന്നു ഞാന്‍
പാണ്ഡവന്മാരില്‍ ധനഞ്ജയന്‍ ഞാനെടൊ. 
മുനികളില്‍ പണ്ഡിതന്‍ വ്യാസനാകുന്നു ഞാന്;
ചിന്തകന്മാരിലെ ശുക്രനും ഞാനെടൊ. ൩൭.

ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം
മൌനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം ൩൮

ദമനകര്‍ത്താക്കള്‍തന്‍ ദണ്ഡനം ഞാനാണു-
വിജയേച്ഛുവിന്റെയീ നീതിയും ഞാനെടൊ. 
ഗുഹ്യമായീടുന്നതില്‍ മൌനമാണുഞാന്‍;
ജ്ഞാനികള്‍ തന്റെയീ ജ്ഞാനവും ഞാനെടൊ. ൩൮.

യച്ചാപി സർവഭൂതാനാം ബീജം തദഹമർജുന
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം ൩൯

കേള്‍ക്കനീയര്‍ജുനാ; സര്‍വ്വഭൂതങ്ങള്‍ക്കു-
മാദിയാകുന്നൊരീ ബീജമാകുന്നു ഞാന്‍.
എന്നോടുകൂടാതെയുണ്ടായിടുന്നതി-
ല്ലിന്നീ ചരാചരഭൂതങ്ങളൊന്നുമെ. ൩൯.

നാന്തോസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ
ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേർവിസ്തരോ മയാ ൪൦

ശത്രുസംഹാരിയാമര്‍ജുനായെന്റെയീ-
ദിവ്യമായീടും വിഭൂതിയനന്തവും.
ഞാനിപ്പോള്‍ ചൊന്ന വിഭൂതികളായത്തിന്‍
സംക്ഷിപ്തമാത്രമാണെന്നറിഞ്ഞീടുക. ൪൦.

യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂർജിതമേവ വാ
തത്തദേവാവഗച്ഛ 

ത്വം മമ തേജോംശസംഭവം ൪൧

ഏതേതുസൃഷ്ടിയില്‍ ദര്‍ശ്ശിപ്പതുണ്ടീ-
വിഭൂതി-ഐശ്വര്യം; കരുത്തുസൌന്ദര്യവും;
ആയതാമൊക്കെയുണ്ടായതിന്നെന്റെയീ
തേജസ്സിന്റംശത്തിനാലെന്നറിയുക. ൪൧.

അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാർജുന
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് ൪൨

ഹേ; പാര്‍ത്ഥയല്ലങ്കിലിന്നു നീയെന്തിനാ-
യിക്കഥ; വിസ്തരിച്ചിപ്പോള്‍ ഗ്രഹിക്കണം?
ഈ ജഗത്താകയും വ്യാപിച്ചതിന്നെയും
താങ്ങിനിര്‍ത്തുന്നതെന്നംശമാകുന്നെടൊ. ൪൨.

മലയാളഗീതയിലെ വിഭൂതിയോഗം എന്നപേരിലുള്ള 
പത്താം അദ്ധ്യായം ഇപ്രകാരം സമാപിക്കുന്നു.